ഈ ബ്ലോഗ് തിരയൂ

2015, ഡിസംബർ 4, വെള്ളിയാഴ്‌ച

ഹൃദയധാര

-------------------
ഇവിടെ കടം കൊണ്ട സ്വപ്നങ്ങളും പിന്നെ, സ്മൃതിയിലായ് മറയുന്ന മനുഷ്യത്വവും മറപറ്റി മറവിതൻ ചിതൽ കൂടു പണിയുന്ന, ചരിതമാണോമലേ ഹൃദയമെന്നും...
പാടും പുഴവക്കിലൊരാനന്ദ കേളിയായ് ഉണർത്തുന്നു പുതിയതാം മർമ്മരങ്ങൾ, ഓളങ്ങളൊരുമിച്ചു ചേർന്നാ,ത്തിര പോലെ എന്നെയും കൊണ്ടുപോമാഴങ്ങളിൽ.
വിശ്രുത രാഗമാണോമലേ നിൻ പദം സത്യമായെൻ മനം കൊതിച്ചിരുന്നു. ഇനിയൊരു പുഴയുടെ ലളിതമാ,മലകളിൽ കാണുമോ പ്രണയത്തി,നിലയനക്കം...
നീളും കടൽ പോലെ,യാഴങ്ങളിൽ മുള പൊട്ടും കതിരിന്നു നോവറിഞ്ഞു. മാറുന്ന നവയുഗ മാറ്റത്തിൻ ധ്വനികളിൽ ആ നെൽക്കതിരും പകച്ചു നിന്നു.
തന്നിളം കതിരൊന്നു,ക്കൊത്തിപ്പെറുക്കുവാ- നില്ലയോ പച്ച,പനന്തത്തയും ചുണ്ടിൽ കൊരുത്തൊരാ മധുരമനോഹര, ഗാനങ്ങളൊരുവേള കേട്ടില്ല ഞാൻ...
കേൾക്കുന്നു ഭൂമി തുരന്നു കൊണ്ടാരോ, തേടുന്ന മുജ്ജന്മ കല്ലുകളും. മഴയില്ല മാനത്ത്, രതി കേളിയാടുന്ന ഇടവത്തിൻ പെയ്ത്തും വഴിമറന്നു.
പൊള്ളുന്ന വെയിലിലും മരിക്കുന്ന ഭൂമിയെ പിളർക്കുന്ന കോടാലി, യുണ്ടിവിടെ... കാണുന്നു, പുഴകളും മലകളും നാടും പ്രകൃതിതൻ സുന്ദര സൃഷ്ടികളും.
മറയുന്നു കാലമാം വികൃതി കുടങ്ങളിൽ ഒരു തുള്ളിയില്ല ദാഹജലം; ഇനിയൊരു പ്രണയത്തിൻ തപ്തനിശ്വാസങ്ങൾ എവിടെ കടം കൊള്ളു മാതിരേ നീ...?
മഞ്ഞും മഴയും വസന്തവും വേനലും ശ്രുതി തെറ്റിയെങ്ങോ കടന്നു പോയി, മറവിതൻ മാറാല മൂടിയ മനസ്സിന്റെ മാറാത്ത ഭാരമുറഞ്ഞിടുമ്പോൾ
ഇവിടെ തപം കൊള്ളുമാർദ്ര മോഹങ്ങളും പതിരടർന്നഴുകുന്ന കതിർ കുലയും, ഒരു പ്രേമ സിന്ദൂരരേഖ പോലൊരു ദു:ഖ_ സായാഹ്ന മൊഴുകുന്നു വിശ്വമാകെ... ******
കവിത - ഹൃദയധാര എഴുതിയത് - അമൽദേവ് പി.ഡി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ